ഒരുകാലത്ത് നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ അഭിനേത്രിയായി മാറിയ താരമാണ് ചിപ്പി. അക്കാലത്തെ ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു ചിപ്പി.ഇപ്പോൾ സിനിമ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ താരം അഭിനയം തുടരുന്നുണ്ട്.സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് സെലിബ്രിറ്റികൾ എന്നോ സാധാരണ ഭക്തജനങ്ങൾ എന്നോ വേർതിരിവില്ലാതെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളെല്ലാവരും പങ്കെടുക്കാറുണ്ട്.
ആറ്റുകാൽ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് വർഷങ്ങളായി സ്ഥിരം സാന്നിധ്യമാണ് നടി ചിപ്പി.എല്ലാവർഷത്തെ പോലെ പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും ദേവിക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയിരിക്കുകയാണ് ചിപ്പി.’ഞാൻ ജനിച്ചു വളർന്നത് തിരുവനന്തപുരം. ആറ്റുകാൽ ദേവിയുടെ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്.കോവിഡിന്റെ നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടുവർഷം പൊങ്കാല നടന്നിരുന്നില്ല.അത് ഒഴിച്ച് നിർത്തിയാൽ എല്ലാവർഷവും ഇവിടെ വന്ന് പൊങ്കാല അർപ്പിക്കാൻ സാധിക്കാറുണ്ട്.അത് ദേവിയുടെ വലിയ അനുഗ്രഹമായി കണക്കാക്കുന്നു.
തൻറെ ജീവിതത്തിൽ ലഭിച്ചതെല്ലാം ദേവിയുടെ അനുഗ്രഹമാണെന്നും’ ചിപ്പി മാധ്യമങ്ങളോട് പറഞ്ഞു.എല്ലാം എല്ലാവർക്കും നല്ലതായി വരണം എന്ന് പ്രാർത്ഥിച്ചാണ് എല്ലാവർഷവും താൻ പൊങ്കാല ഇടുന്നത്.ക്ഷേത്രത്തിൻറെ അടുത്തുതന്നെ പൊങ്കാലയിടണമെന്ന ആഗ്രഹത്താൽ ആണ് വെളുപ്പിന് തന്നെ ഇവിടെ എത്തിയത് എന്ന് താരം പറയുന്നു.ഏതാണ്ട് രാവിലെ പത്തരയോടെ പണ്ടാര അടുപ്പിൽ നിന്ന് തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകുന്നത്.രണ്ടുവർഷത്തെ കോവിഡിനെ തുടർന്ന് നടത്താതിരുന്ന പൊങ്കാല മഹോത്സവത്തിന് ഇപ്രാവശ്യം വലിയ രീതിയിലുള്ള ഭക്ത ജന തിരക്കാണ് ഉള്ളത്.
മമ്മൂട്ടി നായകനായി എത്തിയ പാഥേയം എന്ന ചിത്രത്തിലൂടെയാണ് ചിപ്പി മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്.ചലച്ചിത്ര നിർമ്മാതാവായ രഞ്ജിത്ത് ആണ് ചിപ്പിയുടെ ഭർത്താവ്. ഇരുവരുടെയും മകളാണ് അവന്തിക.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഏറെ ജനപ്രീതി ഉള്ള സീരിയൽ ആയ സ്വാന്തനത്തിലാണ് ചിപ്പി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.കൂടാതെ ഭർത്താവിൻറെ സിനിമ ഡിസ്ട്രിബ്യൂഷൻ സംരംഭത്തിലും ചിപ്പി സഹായിക്കുന്നുണ്ട്.അതേസമയം വലിയ രീതിയിലുള്ള ഭക്തജന തിരക്കിനെ നിയന്ത്രിക്കാൻ ട്രാഫിക് നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്.ചരക്ക് വാഹനങ്ങൾ വലിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്.