ഇപ്പോൾ കേരളക്കരയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടുത്തം.നീണ്ട 12 ദിവസത്തോളം വിഷപ്പുകയിൽ ശ്വാസം മുട്ടുകയായിരുന്നു കൊച്ചി.ഇപ്പോൾ തീപൂർണ്ണമായ രീതിയിൽ അണച്ചുവെന്ന് ഫയർഫോഴ്സ് വ്യക്തമാക്കിയെങ്കിലും ഇവിടുത്തെ പുക മൂലം ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ നിരവധി ആരോഗ്യ പ്രശ്നങ്ങളെ ഓർത്ത് ആശങ്കയിലാണ് ജനങ്ങൾ.സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള സാധാരണക്കാരും സെലിബ്രിറ്റികളും തുടങ്ങി നിരവധി പേരാണ് തങ്ങളുടെ പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ അഭിനേത്രി സജിത മഠത്തിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ബ്രഹ്മപുരത്ത് തീ അണച്ചു, പുക ഒഴിഞ്ഞു എന്നൊക്കെയാണ് മാധ്യമങ്ങളിൽ കാണുന്നത്.അപ്പോൾ ഇത് എന്താണ് എന്ന് ചോദിച്ചു കൊണ്ട് തൻറെ ഫ്ലാറ്റിന് പുറത്തുനിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.’ഇങ്ങിനെയാണ് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത്. ഇത് ബ്രഹ്മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി,പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലായത്.പിന്നെ ഇതെന്തു പ്രതിഭാസമാകും? വിവരമുള്ളവർ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ്. ഇത്തരത്തിലായിരുന്നു ഫ്ലാറ്റിന് പുറത്ത് ചിത്രം പങ്കുവെച്ചുകൊണ്ട് സജിത മഠത്തിലിൻറെ പോസ്റ്റ്.
കഴിഞ്ഞ ദിവസങ്ങളിൽ ബ്രഹ്മപുരത്തെ പുകശല്യം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ വലയുന്നവർക്ക് കൈത്താങ്ങായി മെഗാസ്റ്റാർ മമ്മൂട്ടി ഒരു മെഡിക്കൽ സംഘത്തെ അയച്ചിരുന്നു.ആസ്റ്റർ മെഡിസിറ്റിയും മമ്മൂട്ടിയുടെ കാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ചേർന്നാണ് ഇതിന് തുടക്കമിട്ടത്.അതേസമയം പുക മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ വലയുന്നവരെ സഹായിക്കാനും ബ്രഹ്മപുരത്തെ സംസ്കരണം കൂടുതൽ മെച്ചപ്പെടുത്താനും വ്യവസായി എംഎ യൂസഫലി ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ആണ് ബ്രഹ്മപുരത്തെ പൂർണ്ണമായും അണച്ചുവെന്ന് ഫയർഫോഴ്സ് വ്യക്തമാക്കിയത്.
കൂട്ടായ പരിശ്രമത്തിലൂടെ തീ കെടുത്താൻ ദിവസങ്ങളോളം പ്രയത്നിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനങ്ങളുമായി രംഗത്തുവന്നിരുന്നു. തീപിടുത്തത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന് പല കോണിൽ നിന്നുമുള്ള ആവശ്യങ്ങൾ ഉയർന്നതിന് പിന്നാലെ മുഖ്യമന്ത്രി ത്രിതല രീതിയിലുള്ള അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചിയിൽ സ്ഥിരതാമസക്കാരിയായ നടി സരയു മോഹനും കുറിച്ച് ശക്തമായ പ്രതിഷേധക്കുറിപ്പ് പങ്കുവെച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. കൊച്ചിക്കാരിയാണെന്ന് ഏറെ അഭിമാനത്തോടെയാണ് താൻ പറഞ്ഞിരുന്നതെന്നും എന്നാൽ ജനങ്ങളുടെ ആരോഗ്യത്തിന് ഒരു വില പോലും കൽപ്പിക്കാത്ത ഇതുപോലൊരു നാട് ഉണ്ടാവില്ല എന്നിങ്ങനെയാണ് സരയുവിന്റെ കുറിപ്പ്.