കഥ പറഞ്ഞു ആളെ കയ്യിലെടുക്കാൻ ധ്യാൻ ശ്രീനിവാസനെ കഴിഞ്ഞ് ആളുള്ളൂ. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെയും പരാജയങ്ങളെയും കുറിച്ച് പോലും തമാശ രൂപേണ സംസാരിച്ചു കയ്യടി വാങ്ങാൻ ധ്യാനിന് അറിയാം. ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള കൗണ്ടറുകളും ആയി ധ്യാൻ സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ ഇതാ വീട്ടിൽ നിന്നും ഇറക്കിവിട്ടശേഷം ചെന്നൈയിൽ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഒരു അഭിമുഖത്തിലാണ് ധ്യാൻ മനസു തുറക്കുന്നത്. ജോലിയില്ലാതെ കാശില്ലാതെ ചെന്നൈയിലേക്ക് നാടുവിട്ട കഥയാണ് താരം പറയുന്നത്. ‘വീട് വിട്ടിറങ്ങി ചെന്നൈയിലെത്തി. നേരത്തെ ചെന്നൈയിൽ ആയിരുന്നു പഠിച്ചിരുന്നത്. ആദ്യത്തെ ദിവസം എൻറെ കയ്യിൽ കാശില്ല.
ഒരുപാട് സുഹൃത്തുക്കൾ ഒക്കെ ഉണ്ടെങ്കിലും അവരോട് പോയി ചോദിക്കാൻ മടിയാണ്. അവരുടെ മുന്നിൽ ശ്രീനിവാസന്റെ മകനാണ്. അതിനാൽ അവരോട് പോയി കാശ് ചോദിക്കാൻ കോംപ്ലക്സ് ആണ്. വീട്ടിൽ നിന്നും മൊബൈൽ പോലും എടുക്കാതെയാണ് ഇറങ്ങുന്നത്. ഡ്രൈവർ തന്ന കാശു കൊണ്ടാണ് ചെന്നൈക്ക് ബസ് കയറുന്നതെന്നും ധ്യാൻ ശ്രീവാസൻ പറയുന്നു. ആകെ കയ്യിൽ ഉണ്ടായിരുന്നത് 250 രൂപയായിരുന്നുവെന്നും താരം ഓർക്കുന്നുണ്ട്. പഠിച്ച സ്കൂളിൻറെ അടുത്തൊരു ചായക്കടയുണ്ട്. ആ ചായക്കട ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥലമാണ്. അവിടെ നിന്നും ചായയും കുടിച്ച് സിഗരറ്റും വലിച്ചാണ് സ്കൂളിൽ പോയിരുന്നത്. അടുത്തുതന്നെ ഒരു ബാറുമുണ്ട്. എൻറെ നാശം തുടങ്ങിയത് അവിടെയാണ്.
വർഷങ്ങൾക്കുശേഷം ഞാൻ ആ ചായക്കടയിൽ വന്നിരിക്കുകയാണ്. ജീവിതത്തിന്റെ ഒരു സൈക്കിൾ പൂർത്തിയായത് പോലെയായിരുന്നു എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. ലോക്കൽ ബസ് ഒക്കെ കയറി 140 രൂപയ്ക്കാണ് താൻ ചെന്നൈ വരെ എത്തിയത് എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നുണ്ട്. വർഷങ്ങൾക്കുശേഷമാണ് കാണുന്നതെങ്കിലും ആ ചായക്കടക്കാരന് തന്നെ അറിയാമായിരുന്നു എന്നും ധ്യാൻ പറയുന്നു. എന്ത് ചെയ്യണം ഇനി എന്തെന്ന് അറിയില്ല. അവിടെ ഒരു കോയിൻ ബൂത്ത് ഉണ്ട് അതിൽ നിന്നും സ്കൂളിൽ പഠിച്ച കൂട്ടുകാരെ ആരെയെങ്കിലും വിളിക്കാമെന്നു കരുതി. കോളേജിൽ പഠിച്ചവരൊക്കെ വലിയ നിലകളിൽ എത്തി അവരെ വിളിക്കാൻ പറ്റില്ല. അതിനാൽ സ്കൂളിൽ പഠിച്ചവരെ വിളിക്കാം എന്ന് കരുതി എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.
ഈ സമയത്ത് ഒരു ബൈക്ക് അടുത്ത് വന്നു നിന്നു. അതിൽ നിന്നും ഹെൽമറ്റ് വെച്ച ഒരാൾ ഇറങ്ങി മച്ചാ നീ എന്താ ഇവിടെ എന്ന് ചോദിച്ചു. ആളെ മനസ്സിലായില്ല. ഹെൽമറ്റൂരിയപ്പോൾ പണ്ട് കൂടെ പഠിച്ച റോൾ നമ്പറിൽ തൊട്ടടുത്ത പേരുകാരനായ ദ്വാരകേഷ്. നിനക്ക് എന്നെ മനസ്സിലായില്ലേ എന്നൊക്കെ ചോദിച്ചു. എൻറെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു. എന്താടാ എന്താ പ്രശ്നം എന്ന് അവൻ ചോദിച്ചു ഭയങ്കര പ്രശ്നമാണെന്ന് പറഞ്ഞപ്പോൾ വാ എന്ന് പറഞ്ഞു ബൈക്കിൽ കയറ്റി. രാവിലെയാണ് പത്തുമണിക്ക് ടാസ്ക്മാക് തുറന്നതേയുള്ളൂ. നേരെ ചെന്ന് കഴുത്തിലെ ടാഗ് ഒക്കെ ഊരി രണ്ടെണ്ണം അടിച്ചിട്ട് ഇനി പറ എന്താ നിൻറെ പ്രശ്നം എന്ന് അവൻ ചോദിച്ചു.
മുഴുവൻ പ്രശ്നങ്ങളാണ് അച്ഛൻ വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്നൊക്കെ പറഞ്ഞു. അവനും വിഷമമായി അന്ന് വൈകുന്നേരം വരെ ഇരുന്നു സംസാരിച്ചു. ഞാനും കരഞ്ഞു അവനും കരഞ്ഞു. ഒടുവിൽ അവൻറെ പരിചയത്തിലുള്ള ഒരാൾ ഒരു കോൾ സെൻററിൽ ജോലി ശരിയാക്കി തന്നു. അവൻ തന്നെ ഒരു ലോഡ്ജ് റൂമും ശരിയാക്കി തന്നു. പോകാൻ നേരം അവൻ ചിലവിനായി 1000 രൂപയും എടുത്തു തന്നു. ശമ്പളം കിട്ടാൻ ഒരു മാസം എടുക്കുമല്ലോ. 7000മോ 8000മോ ആണ് കോൾ സെൻററിൽ ശമ്പളം. അവൻ പോയശേഷം ആ കാശില് നിന്നും തന്നെ ഒരു പൈൻ്റ് വാങ്ങി എന്നാണ് ധ്യാൻ പറയുന്നത്.