മലയാള സിനിമയിലെ ഹേറ്റേഴ്സ് ഇല്ലാത്ത താരമാണ് വിനീത് ശ്രീനിവാസൻ. പാട്ടുകാരനായി എത്തി നടനായും സംവിധായകനായും തിരക്കഥാകൃത്തായും എല്ലാം മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു നടൻ. ശ്രീനിവാസന്റെ സഹായം ഒന്നുമില്ലാതെ തന്നെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറാൻ വിനീതിന് സാധിച്ചു. അച്ഛനെപ്പോലെ തന്നെ കൈവച്ച എല്ലാ മേഖലകളിലും തിളങ്ങി. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ധാരാളം സമയം ചെലവഴിക്കാൻ ശ്രമിക്കുന്നയാളാണ് വിനീത്. ഷൂട്ടിങ്ങിനിടെ ചെറിയൊരു ഇടവേള കിട്ടിയാൽ പോലും വിനീത് ഫ്ലൈറ്റ് പിടിച്ച് ചെന്നൈയിൽ ഭാര്യയുടെയും കുട്ടികളുടെയും അടുത്തെത്തുമെന്നാണ് പറയാറുള്ളത്. വിനീതനെ പോലെ തന്നെ ഭാര്യ ദിവ്യയും മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. ദിവ്യയും ഗായികയാണ്.
സാറാസ്, വിനീതിന്റെ ഹൃദയം തുടങ്ങിയ സിനിമകളിൽ ദിവ്യ പാടിയിട്ടുണ്ട്. എട്ടുവർഷത്തെ പ്രണയത്തിനു ശേഷമാണ് ദിവ്യയും വിനീത് വിവാഹിതരാകുന്നത്. 2012 ഒക്ടോബറിൽ ആയിരുന്നു ഇവരുടെ വിവാഹം. രണ്ടു മക്കളാണ് ഇവർക്കുള്ളത്. വിഹാൻ, ഷനയ എന്നിങ്ങനെയാണ് മക്കളുടെ പേര്. വിവാഹശേഷവും പഴയ പ്രണയം അതുപോലെതന്നെ നിലനിർത്തുന്നവരാണ് വിനീതും ദിവ്യയും. വിനീത് ദിവ്യയെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം ആ പ്രണയം കാണാൻ സാധിക്കും. ചെന്നൈ കോളേജിൽ എൻജിനീയറിങ് പഠിക്കുമ്പോഴാണ് ദിവ്യയുമായി പ്രണയത്തിലാകുന്നത് എന്നാണ് വിനീത് പറയുന്നത്. ദിവ്യ ജൂനിയർ ആയിരുന്നു. അവൾ കമ്പ്യൂട്ടർ സയൻസും ഞാൻ മെക്കാനിക്കൽ ആയിരുന്നു. എൻറെ ക്ലാസിലുള്ള രണ്ടു കൂട്ടുകാർ റാഗ് ചെയ്യുകയായിരുന്നു. അവളോട് മലയാളം പാട്ട് പാടാൻ ആയിരുന്നു അവർ പറഞ്ഞത്.
തമിഴ് സ്റ്റുഡൻസ് ആയിരുന്നു അവർ. പെട്ടെന്ന് അവൾക്ക് പാട്ടിൻറെ വരികൾ ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോൾ എന്നെ വിളിച്ചിട്ട് ‘ഡേ മച്ചാ ഒരു മലയാളം പാട്ട് സൊല്ലിക്കൊട്’ എന്ന് പറഞ്ഞ് അടുത്തേക്ക് വിട്ടു. ഞാൻ ദിവ്യയോട് സീനിയേഴ്സ് നിൽക്കുന്ന സമയത്ത് ഓഡിറ്റോറിയത്തിന്റെ ഭാഗത്തേക്കൊന്നും വരണ്ട ക്ലാസിലേക്ക് പൊക്കോ എന്ന് പറഞ്ഞുവിട്ടു. അങ്ങനെയാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. കോളേജിലെ മ്യൂസിക് ക്ലബിലും ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. കോളേജിൽ ഒന്നിച്ച് പാട്ടൊക്കെ പാടുമായിരുന്നു അങ്ങനെ അങ്ങനെ അങ്ങനെ അത് കല്യാണം വരെ എത്തി. ഇതിനുമുൻപും എനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ അതൊക്കെ ചീറ്റി പോയെന്നും പറയുന്നുണ്ട്. മാർച്ച് 31ന് ഇവരുടെ പ്രണയത്തിൻറെ പത്തൊമ്പതാം വാർഷിക ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഞാനും ദിവ്യയും പ്രണയിക്കാൻ തുടങ്ങിയിട്ട് 19 വർഷം പൂർത്തിയാവുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിനീതിന്റെ കുറിപ്പ്. ജീവിതത്തിലെ വലിയൊരു ഭാഗം ഓർമ്മകളും ദിവ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൗമാരത്തിൽ കണ്ടുമുട്ടിയ ഞങ്ങൾ അന്നുമുതൽ ഒന്നിച്ചാണ്. എല്ലാത്തരത്തിലും വ്യത്യസ്തരായ രണ്ടു പേർക്ക് എങ്ങനെയാണ് ഇതുപോലെ ഒരുമിച്ച് സഞ്ചരിക്കാൻ കഴിയുക എന്നത് അതിശയകരമാണ്. ഞാൻ ശാന്ത പ്രകൃതനാണെങ്കിൽ അവൾ അതിനു വിപരീതമാണ്. ദിവ്യ വെജിറ്റേറിയനാണ്. എനിക്കാണെങ്കിൽ നോൺവെജ് ഇല്ലാതെ ഒരു ദിവസം പോലും പറ്റില്ല. അവൾ അടുക്കും ചിട്ടയും ഉള്ള ആളാണ്. പക്ഷേ ഞാൻ നേരെ തിരിച്ചാണ്.
അവൾ ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുമ്പോൾ എൻറെ പ്ലേലിസ്റ്റിൽ മുഴുവൻ ഫീൽ ഗുഡ് സിനിമകളാണ്. ചില രാത്രികളിൽ ഞാൻ കണ്ണടച്ചു ഉറങ്ങുന്നതായി അഭിനയിക്കുമ്പോൾ അവളെന്റെ കാതിൽ വന്നു പറയും ടെൻഷൻ അടിക്കാതെ ഒന്നിനെക്കുറിച്ചും ആലോചിക്കാതെ ഉറങ്ങാൻ ശ്രമിക്കുക. അപ്പോൾ ഞാൻ അവളോട് ചോദിക്കും ഞാൻ ഉറങ്ങുകയല്ലെന്ന് നിനക്ക് എങ്ങനെ മനസ്സിലായി എന്ന്. നിങ്ങൾ ശ്വസിക്കുന്ന രീതിയിൽ നിന്ന് ശരിക്കും ഉറങ്ങുകയാണെങ്കിൽ ശ്വാസത്തിന്റെ താളം ഇതുപോലെയല്ലെന്ന്. ഇത്തരം ചെറിയ കാര്യങ്ങൾ പോലും അവൾ ശ്രദ്ധിക്കുന്നുവെന്നാണ് വിനീത് കുറിച്ചത്.