മലയാളം സിനിമയിൽ ക്യാരക്ടർ റോളുകൾ ചെയ്യുന്നതിൽ മികവ് പുലർത്തിയ നടനാണ് സിദ്ദിഖ്. സിനിമയിൽ വർഷങ്ങളായി സജീവ സാന്നിധ്യമായ നടൻ സഹ നായകനായും വില്ലനായും നിരവധി സിനിമകൾ അഭിനയിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ തുടക്കകാലം കോമഡി വേഷങ്ങളിലൂടെ ആയിരുന്നു. ഇൻ ഹരിഹർ നഗർ ഉൾപ്പെടെയുള്ള നിരവധി സിനിമകളിൽ സിദ്ദിഖ് ചെയ്ത വേഷം എന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നുണ്ട്. കരിയറിന്റെ ഒരു ഘട്ടത്തിൽ വില്ലൻ വേഷങ്ങളാണ് സിദ്ദിഖിനെ തേടി കൂടുതലായി എത്തിയത്. എങ്കിലും എല്ലാത്തരം വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന സിദ്ദിഖിന് നിർമ്മാതാവിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
മലയാളം സിനിമയിലും സീരിയലിലും എല്ലാം സജീവമായ പൂജപ്പുര രാധാകൃഷ്ണൻ എന്ന നടനാണ് ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. സംഭവം ഇങ്ങനെയാണ്; കോഴിക്കോട് ടി കെ രാജീവിന്റെ മഹാനഗരം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് സംഭവം ഉണ്ടാക്കുന്നത്. ഇന്ന് എല്ലാവരും കാരവാനിൽ ആണ് ഇരിക്കുക. കഥയും വരില്ല ആലോചന ശക്തിയുമില്ല. അന്ന് അങ്ങനെയല്ല എല്ലാവരും ഒരുമിച്ച് കസേര ഒക്കെ ഇട്ടാണ് ഇരിക്കുക. അപ്പോൾ ഇങ്ങനെ ഓരോ കാര്യങ്ങളും ചർച്ച ചെയ്യും. ഒരു സ്കൂൾ ആയിരുന്നു അത്. ചുറ്റിനും വട്ടത്തിൽ ഇരിക്കുകയാണ്. അപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അന്ന് ഇതുപോലെ മൊബൈൽ ഫോൺ ഒന്നുമില്ല.
അടുത്തുള്ള ഒരു ഫോണിൽ കൂടെ തിരുവനന്തപുരത്ത് നിന്നും ഒരു സന്ദേശം എത്തുകയായിരുന്നു. നടൻ സിദ്ദിഖിനെ സിമ്പിള് ബഷീർ എന്നു പറയുന്ന ഒരു നിർമ്മാതാവ് തല്ലി എന്നതായിരുന്നു സന്ദേശം. അന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയുമുണ്ടായിരുന്നു. അടി എന്ന് കേട്ടപ്പോൾ നമ്മൾക്ക് ആർക്കും സഹിച്ചില്ല. എന്തിനാണ് തല്ലിയത്? താൻ ജോലി ചെയ്ത ജോലിക്കുള്ള പ്രതിഫലം ചോദിച്ചതിനാണ്. സിമ്പിൾ ബഷീർ ഇന്ന് ഒന്നുമല്ല. ഡബ്ബിങ്ങിനു വരുമ്പോൾ പ്രതിഫലം തരാമെന്ന് പറഞ്ഞിരുന്നതാണ് പക്ഷേ കൊടുത്തില്ല. ചോദിച്ചപ്പോൾ വാക്ക് തർക്കമായി. അങ്ങനെ സിദ്ദിഖിനെ അടിക്കുകയായിരുന്നു. കെ ബി ഗണേഷ് കുമാർ അന്ന് രാഷ്ട്രീയക്കാരനൊന്നുമല്ല. നടൻ മാത്രമാണ്. മഹാനഗരത്തിൽ അഭിനയിക്കുന്നുണ്ടായിരുന്നു.
ഞാനും അതിൽ അഭിനയിക്കുന്നുണ്ട്. മഹാരഥന്മാർ എല്ലാം ചുറ്റിനും ഉണ്ട്. ഇത് ഇങ്ങനെ വിട്ടാൽ ശരിയാകില്ല. നമുക്കൊരു സംഘടന വേണമെന്ന് പറഞ്ഞു. ഗണേഷ് കുമാറിൻ്റെ മിടുക്കിലാണ് അമ്മ എന്ന സംഘടന ഉണ്ടാകുന്നത്. പക്ഷേ അന്ന് അമ്മ എന്ന പേരിട്ടില്ലായിരുന്നു. അമ്മ എന്ന പേരിട്ടത് മുരളിയായിരുന്നു. രൂപീകരണത്തിനായി ആദ്യമായി മീറ്റിംഗ് ചേർന്നത് പങ്കജ് ഹോട്ടലാണ്. മധുസാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ടി പി മാധവൻ ചേട്ടൻ ഒക്കെ ഉണ്ടായിരുന്നു. ആദ്യ യോഗത്തിലും ഞാനുണ്ടായിരുന്നു. ആർട്ടിസ്റ്റുകൾക്ക് നിർബന്ധമായും ഒരു സംഘടന വേണം എന്ന് തോന്നൽ വന്നപ്പോഴായിരുന്നു അത്.
താൻ ക്യാമറയുടെ മുന്നിലും പിന്നിലും എല്ലാം നിന്നിട്ടുണ്ട് എന്ന് പൂജപ്പുര രാധാകൃഷ്ണൻ പറയുന്നു. താരങ്ങൾ ഡേറ്റ് കൊടുക്കുന്നതൊക്കെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു. താരങ്ങൾക്ക് ഒരു ഡിസിപ്ലിൻ ഉണ്ടായാലേ ശരിയാകൂ എന്നാലെ സിനിമയ്ക്ക് ഗുണമുണ്ടാകും എന്നാണ് ആദ്യം കരുതിയത്. സിനിമയിൽ മാത്രമല്ല ഇന്ന് സീരിയലിലും ഉണ്ട്. നമുക്ക് ഇങ്ങനെ ശരിയാകില്ല ഒരു സംഘടന വേണം എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഗണേഷ് കുമാറിനെ സജീവമായി ഇടപെടലൊക്കെ കൂടെയാണ് സീരിയൽ താരങ്ങൾക്ക് ആത്മാ എന്ന സംഘടനയും ഉണ്ടാകുന്നത്. 2001ൽ ഗണേഷ് ആദ്യമായി മന്ത്രി ആയപ്പോൾ പൂജപ്പുര എൻറെ കൂടെ വേണമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ പി എ ആയും പൂജപ്പുര രാധാകൃഷ്ണൻ പ്രവർത്തിച്ചിരുന്നു. ആ സമയത്തും കെഎസ്ആർടിസിയിൽ കണ്ടക്ടർ ആയിരുന്നു പൂജപ്പുര രാധാകൃഷ്ണൻ.