മലയാള സിനിമയിലെ മുൻനിര സംവിധായകന്മാരിൽ ഒരാളാണ് പ്രിയദർശൻ. എല്ലാത്തരം ജോണറുകളിലും വരുന്ന സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. 80കളിലും 90കളിലുമായി മലയാള സിനിമയിൽ പ്രിയദർശൻ സിനിമകൾ ഉണ്ടാക്കിയ തരംഗം ചെറുതോന്നും അല്ല. മോഹൻലാലിനെ നായകനാക്കിയുള്ള നിരവധി ഹിറ്റ് സിനിമകളാണ് ഈ കാലഘട്ടത്തിനിടയിൽ പുറത്തിറങ്ങിയത്. അതിനിടയിൽ തമിഴ് ഹിന്ദി ഭാഷകളിൽ എല്ലാം പ്രിയദർശൻ സാന്നിധ്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ റീമേക്ക് സിനിമകളിലൂടെയാണ് പ്രിയദർശൻ തിളങ്ങിയത്. മലയാളത്തിൽ ചെയ്ത ഹിറ്റ് സിനിമകളാണ് അദ്ദേഹം കൂടുതലും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നത്.
സ്വന്തം സിനിമകൾക്ക് പുറമേ തനിക്ക് ഇഷ്ടപ്പെട്ട മലയാളത്തിലെ മറ്റു സിനിമകളും പ്രിയദർശൻ ബോളിവുഡിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ ആദ്യത്തെ ചിത്രങ്ങൾ പരാജയം രുചിച്ചവയാണ്. പിന്നീട് വന്ന മിക്കതും വിജയം കാണുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഷാരൂഖ് ഖാൻ മുതലങ്ങോട്ട് ബോളിവുഡിലെ മിക്ക സൂപ്പർതാരങ്ങളെയും നായകരാക്കി തന്നെയാണ് പ്രിയദർശൻ സിനിമകൾ ഒരുക്കിയിട്ടുള്ളത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ പ്രിയദർശൻ എത്തിയപ്പോൾ അദ്ദേഹം ബോളിവുഡിൽ ക്ലിക് ആയതിനെ കുറിച്ച് സംസാരിച്ചിരുന്നു. ആദ്യം ചെയ്ത സിനിമകളുടെ പരാജയക്കാരണവും ഒക്കെ അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
മണിച്ചിത്രത്താഴ് 2 മൈനസ് മാത്രമേ ഉള്ളൂ. ഒന്ന് മോഹൻലാലും മറ്റേത് ശോഭനയും. അല്ലെങ്കിൽ ഭൂൾ ഭുലയ്യ ടെക്നിക്കലി മികച്ച സിനിമയാണ്. ഞാൻ റീമേക്കുകൾക്ക് പിന്നാലെ മാത്രമല്ല പോകുന്നത്. ഉദാഹരണത്തിന് മലാമാൽ വീക്കിലി എന്ന സിനിമ ഞാൻ വീണ്ടും പേനയെടുത്ത് എഴുതിയതാണ്. അതൊരു റീമേക്ക് അല്ല. ഞാനിപ്പോൾ ചെയ്യുന്ന രണ്ട് സിനിമകളും റീമേക്കുകൾ അല്ല. കാരണം ഇനി റീമേക്കുകൾ ഇല്ല. എനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ഇല്ല റീമേക്കുകൾ ചെയ്യാൻ. പലരും എന്നോട് ആ സിനിമ ചെയ്യൂ എന്നൊക്കെ പറയാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യാൻ പറ്റില്ല. ഒന്നാമത് അതൊരു യൂണിവേഴ്സൽ സബ്ജക്ട് ആയിരിക്കണം. രണ്ടാമത് ഇതെങ്ങനെ അഡാപ്റ്റ് ചെയ്യുന്നു എന്നതിലാണ്. മണിച്ചിത്രത്താഴ് കണ്ടിട്ട് എത്രയോ വർഷം അത് എങ്ങനെ അഡാപ്റ്റ് ചെയ്യാം എന്ന് ആർക്കും തോന്നിയില്ല.
കിരീടം സിനിമയുടെ ഒറിജിനൽ കാണിച്ചപ്പോൾ എല്ലാ നടന്മാരും വേണ്ടെന്നു പറഞ്ഞു. അവസാനം ജാക്കി ഷൊഫിനെ കൊണ്ട് ചെയ്യിച്ചു. ആൾക്ക് പണം കിട്ടിയാൽ ഏത് റോൾ ആണെന്ന് പോലും ചോദിക്കില്ല. സിനിമ ഇറങ്ങി കഴിഞ്ഞപ്പോഴാണ് അനിൽ കപൂർ അടക്കമുള്ളവർ വന്ന് നിങ്ങൾ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് എന്ന് ചോദിക്കുന്നത്. അത് എങ്ങനെ അഡാപ്റ്റ് ചെയ്യുന്നു എന്നതിലാണ്. അല്ലാതെ ഒരു മലയാള സിനിമ അതുപോലെ കൊണ്ടുപോയി ഹിന്ദിയിൽ എടുത്താൽ കാര്യമില്ല. അത് വിജയിക്കില്ല അവിടുത്തെ കൾച്ചറും കാര്യങ്ങളും ഒക്കെ അഡാപ്റ്റ് ചെയ്യണം. ശങ്കറും മണിരത്നവും ഒക്കെ അവിടെ പരാജയപ്പെട്ടതിന് കാരണവും അത് തന്നെയാണ്.
അവരുടെ സിനിമകൾ ഹിന്ദി സിനിമ പോലെ തോന്നില്ല. നായർ എന്ന ശങ്കറിന്റെ സിനിമ കണ്ടിട്ട് തമിഴ് സിനിമ ആണെന്ന് വരെ തെറ്റിദ്ധരിച്ചു. ഞാനും സമയം എടുത്തു അത് പഠിക്കാൻ എനിക്കും ആ അബദ്ധം പറ്റിയിട്ടുണ്ട്. ആദ്യത്തെ രണ്ടുമൂന്നു സിനിമകൾ ആ മിസ്റ്റേക്ക് ചെയ്തു. കിലുക്കം ഒക്കെ അതുപോലെ തന്നെ റീമേക്ക് ചെയ്തതിൽ പറ്റിയതാണ്. അതിനൊക്കെ മറ്റൊരു തിരക്കഥ ആവശ്യമായിരുന്നു. അടുത്തിടെ ഒരു പരിപാടിയിൽ ഇന്ത്യൻ റീമേക്ക് സിനിമകൾ എല്ലാം പരാജയമാണ് എന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. അതിന് പ്രധാന കാരണമായായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഒന്ന് സംസ്കാരത്തിൽ ഉണ്ടാകുന്ന വ്യത്യാസവും നമ്മുടെ താരങ്ങളുടെ അഭിനയവും ആണ്. അക്ഷയ് കുമാറിന് ഒരിക്കലും മോഹൻലാലിനെ പോലെ അഭിനയിക്കാൻ കഴിയില്ല എന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. ഇതുതന്നെയാണ് വർഷങ്ങൾക്ക് മുമ്പ് ജെബി ജംഗ്ഷനിലും പ്രിയദർശൻ പറഞ്ഞിരുന്നത്.