മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ്റെയും ചേട്ടന്റെയും പാത പിന്തുടർന്ന് സിനിമയിൽ എത്തിയതാണ് ധ്യാനും. അവരെപ്പോലെ തന്നെ നടനായും തിരക്കഥാകൃത്തായും സംവിധായകരുമായും എല്ലാം തിളങ്ങിനിൽക്കുകയാണ്. അതേസമയം സിനിമകളേക്കാൾ ധ്യാനിന്റെ അഭിമുഖങ്ങളാണ് വലിയ ചർച്ചയായി മാറാറുള്ളത്. അച്ഛനെ പോലെ തന്നെ മറയില്ലാതെ കാര്യങ്ങൾ സംസാരിക്കുന്ന പ്രകൃതികാരനാണ് ധ്യാൻ ശ്രീനിവാസൻ. ഇതുതന്നെയാണ് ധ്യാനിനെ ആരാധകരിലേക്ക് കൂടുതൽ അടുപ്പിച്ചത്. താരപുത്രൻ ഇമേജും അക്കാര്യത്തിൽ നടന് ഗുണമായി മാറിയിട്ടുണ്ട്.
തന്റെ കുടുംബത്തിലെയും സുഹൃത്തുക്കൾക്കിടയിലെയും രസകരമായ കഥകൾ ധ്യാൻ അഭിമുഖങ്ങളിൽ പറയാറുണ്ട്. പലപ്പോഴും അച്ഛനും അമ്മയും ചേട്ടനും ഒക്കെയാണ് ധ്യാനിന്റെ കഥകളിൽ കടന്നു വരാറുള്ളത്. ധ്യാനിന്റെ മുൻപ് വന്ന പല അഭിമുഖങ്ങളും ഇന്നും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. റീലുകൾ ആയും മറ്റും അത് തരംഗം ആകാറുണ്ട്. ഇപ്പോഴിതാ അതുപോലെ ശ്രീനിവാസൻ ആശുപത്രിയിലായിരുന്ന സമയത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. അച്ഛനെ പോലെ തന്നെ മൈദ തൊടാതെ അമ്മ അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ പൊറോട്ടയും ബീഫും ഓർഡർ ചെയ്തതിനെ കുറിച്ചാണ് ധ്യാൻ പറഞ്ഞത്.
അച്ഛൻ അലോപതിക്കും മൈദയ്ക്കും ഒക്കെ എതിരെ ആണെങ്കിലും സിഗരറ്റിനോട് മാത്രം എതിരല്ല എന്നാണ് ധ്യാൻ പറഞ്ഞത്. “അച്ഛൻ അലോപ്പതി മരുന്നുകളോട് എതിരാണ്. പിന്നെ ലോകത്ത് എല്ലാത്തിനും എതിരായിട്ടുള്ള ആളാണ്. അലോപ്പതിയൊക്കെ കണ്ടുകഴിഞ്ഞാൽ ഭയങ്കര പ്രശ്നമാണ്. അതുപോലെ തന്നെ മൈദയ്ക്കും എതിരാണ്. പൊറോട്ട ഒന്നും കഴിക്കില്ല. എന്നാൽ ഇതിനൊക്കെ എതിരാണെങ്കിലും നന്നായി സിഗരറ്റ് വലിക്കും. അതിനുമാത്രം എതിരല്ല” അച്ഛൻ മൈദയ്ക്ക് എതിരായത് കൊണ്ട് അമ്മയും എതിരാണെന്നും ധ്യാൻ പറഞ്ഞു. പൊറോട്ട കഴിക്കരുത് ഭയങ്കര വൃത്തികെട്ട സാധനം ആണെന്ന് പലപ്പോഴും അമ്മ ഉപദേശിക്കാറുണ്ടെന്നും ധ്യാൻ പറയുന്നു.
“ഒരു ദിവസം അച്ഛൻറെ ഒപ്പം ഞാൻ ആശുപത്രിയിൽ നിൽക്കുകയാണ്. അച്ഛൻ ഇനി ജീവിക്കില്ല എന്ന അവസ്ഥയിൽ നിൽക്കുന്ന സമയമായിരുന്നു അത്. ഇതൊക്കെ ഡോക്ടർ എന്നോടും അമ്മയോടും പറഞ്ഞിട്ട് നിൽക്കുകയാണ്. ഏട്ടൻ അന്ന് ചെന്നൈയിൽ നിന്നും വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടർ പറഞ്ഞത് കേട്ട് ഞാനും അമ്മയും തിരിച്ച് ഹോസ്പിറ്റലിൽ ഞങ്ങടെ റൂമിൽ സങ്കടപ്പെട്ടിരിക്കുകയാണ്. അന്ന് രാവിലെ തൊട്ട് അമ്മയൊന്നും കഴിച്ചിരുന്നില്ല. അപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു എന്തെങ്കിലും കഴിക്കേണ്ട എന്ന്. വേണം എന്തെങ്കിലും വാങ്ങാൻ അമ്മയും പറഞ്ഞു. റൂമിലെ ഫോണിൽ നിന്നും ഞാൻ കാന്റീനിലേക്ക് വിളിച്ചു.
എന്താണ് കഴിക്കാനുള്ളത് എന്ന് ചോദിച്ചപ്പോൾ ചപ്പാത്തി ഉണ്ട് പൊറോട്ടയുണ്ടെന്ന് അവർ പറഞ്ഞു. ഉടനെ അമ്മ പറയുകയാണ് രണ്ടു പൊറോട്ടയും ഒരു ബീഫ് റോസ്റ്റും പറയാൻ. ഇത് സത്യമായിട്ടും നടന്ന കാര്യമാണ്. ഉടനെ ഞാൻ ചോദിച്ചു എൻറെ അച്ഛൻ അവിടെ കിടക്കുമ്പോൾ തന്നെ നിങ്ങൾക്ക് പൊറോട്ട വേണോ എന്ന്. മോനെ ഇപ്പോഴല്ലേ ഇങ്ങനെ കഴിക്കാൻ പറ്റൂ എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മ അത്രയും പാവം സ്ത്രീയാണ്. ആ രണ്ടു പൊറോട്ടയിൽ അമ്മ അച്ഛൻറെ അസുഖമെല്ലാം മറക്കുകയായിരുന്നു” എന്നും ധ്യാൻ പറയുന്നു. അതേസമയം രോഗത്തിൽ നിന്ന് മുക്തി നേടി പതിയെ തൻറെ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് ശ്രീനിവാസൻ.
അതിനിടെ സിനിമയിലേക്ക് തിരിച്ചു വരവിനും ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസൻ നായകനാകുന്ന കുറുക്കൻ എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ അദ്ദേഹം എത്തുന്നുണ്ട്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ധ്യാനിന്റെയും നിരവധി ചിത്രങ്ങൾ അണിയറയിലുണ്ട്.