തെന്നിന്ത്യൻ സിനിമകളിലെ 90 കളിൽ തരംഗം സൃഷ്ടിച്ച മീനക്ക് ജനപ്രീതിയിൽ എന്നും കുറവില്ല. ബാലതാരമായി സിനിമ രംഗത്തേക്ക് കടന്നുവന്ന 40 വർഷമായി അഭിനയരംഗത്ത് തുടരുകയാണ്. 90കളിലെ മിക്ക നായികമാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ മാർക്കറ്റ് ഇടിവ് സംഭവിച്ചെങ്കിലും ഒരു പരിധിവരെ മീന ഈ സാഹചര്യത്തെ മറികടന്നു. വിവാഹശേഷവും മീന സിനിമ രംഗത്ത് തുടർന്നു. തമിഴകത്തെ ഭാഗ്യ നായികയായാണ് മീന ഒരുകാലത്ത് അറിയപ്പെട്ടത്. നടി ചെയ്ത മിക്ക സിനിമകളും കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ചു. എല്ലാ ഭാഷകളിലും സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാൻ മീനക്ക് കഴിഞ്ഞു. രജനീകാന്തിനൊപ്പം ചെയ്ത മുത്തു എന്ന സിനിമ ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
മലയാളത്തിൽ ഫ്രണ്ട്സ്, ദൃശ്യം തുടങ്ങിയ വമ്പൻ ഹിറ്റായ സിനിമകൾ മീനക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെയാണ് നടി കരിയറിൽ 40 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ അനുമോദന ചടങ്ങ് നടന്നത്. രജനീകാന്ത്, ശരത് കുമാർ, ഖുശ്ബു, പ്രഭുദേവ തുടങ്ങിയ പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തു. മീനയെക്കുറിച്ച് വേദിയിൽ നടി ദേവയാനി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മീനയുടെ ആരാധികയാണ് താൻ എന്ന് ദേവയാനി പറയുന്നു. 1994, 95 ലാണ് ഞാൻ ഇൻഡസ്ട്രിയിലേക്ക് വരുന്നത്. മീനയുടെ ആരാധികയായാണ് ഞാൻ വന്നത്. മീനിയുടെ സൗന്ദര്യത്തിന്റെയും ആത്മാർത്ഥതയുടെയും ആരാധികയാണ് ഞാൻ.
ഈ 40 വർഷങ്ങളും മനോഹരമായി കടന്നുവന്നു. മീന ഈ ഉയരങ്ങളിൽ എത്താൻ കാരണം അവരുടെ അമ്മയാണ്. അമ്മയില്ലെങ്കിൽ ഇത് ഒരിക്കലും സാധിക്കില്ലായിരുന്നു. ഞങ്ങൾ പല നായികമാരും ഈ നിലയിൽ എത്തിയതിന് കാരണം അച്ഛനും അമ്മയും ആണ്. സിനിമയുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു അത്. ഞങ്ങളുടെ അമ്മമാർ ഒരുപാട് ത്യാഗം ചെയ്തു. അതുകൊണ്ടാണ് ഞങ്ങൾ ഈ നിലയിൽ എത്തിയത്. മീനയുടെ അമ്മയായാലും രാധിക മാമിന്റെ അമ്മയായാലും എൻറെ അമ്മയായാലും അങ്ങനെയാണ്. അമ്മയില്ലെങ്കിൽ ഞങ്ങളിൽ ആർക്കും ഇതൊന്നും സാധ്യമാകില്ലായിരുന്നു എന്നും ദേവയാനി പറഞ്ഞു. ദേവയാനിയുടെ വാക്കുകൾ കേട്ട് കാണികളെല്ലാവരും കൈയ്യടിച്ചു.
ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങൾക്ക് ശേഷം സിനിമാരംഗത്തെ സഹപ്രവർത്തകർ മീനയ്ക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. കഴിഞ്ഞവർഷമാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മരണം. ഭർത്താവിൻറെ മരണത്തിൽ തകർന്നുപോയ മീനയെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾ ഓടിയെത്തി. വിഷമഘട്ടത്തിൽ തനിക്ക് തുണയായത് സുഹൃത്തുക്കളുടെ പിന്തുണയാണെന്ന് മീന നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. അനുമോദന ചടങ്ങിൽ ഭർത്താവിനെ കുറിച്ച് മീന സംസാരിക്കുകയും ചെയ്തു. ഭർത്താവിനെയും അച്ഛനെയും ഈ ദിവസം മിസ്സ് ചെയ്യുന്നു എന്ന് മീന പറഞ്ഞു. ജീവിച്ചിരുന്നെങ്കിൽ വേദിയിൽ തന്നെ കാണാൻ മുൻനിരയിൽ അവർ ഇരുന്നേനെ.
തന്റെ കരിയറിന് വലിയ പിന്തുണ നൽകിയവരാണ് ഭർത്താവും അച്ഛനും എന്ന് മീന പറഞ്ഞു. അമ്മയുടെ നിഴലിൽ നിന്നും മാറി ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം തന്നത് ഭർത്താവാണ്. വിവാഹത്തിന് മുമ്പ് തന്റെ ലോകം സിനിമ മാത്രമായിരുന്നു. എന്നാൽ ഭർത്താവ് വന്നശേഷം അതെല്ലാം മാറി. ഒറ്റയ്ക്ക് ഷൂട്ടിങ്ങിനു പോയി തുടങ്ങി. ആരുടെയും മുഖത്തടിച്ച പോലെ നോ പറയാൻ എനിക്ക് അറിയില്ലായിരുന്നു. എന്നാൽ പറ്റാത്ത കാര്യങ്ങൾ പറ്റില്ലെന്ന് പറയാൻ ധൈര്യം തന്നത് ഭർത്താവാണ് എന്ന് മീന പറഞ്ഞു. ഭർത്താവിന്റെ മരണം ഉണ്ടാക്കിയ ആഘാതം മറികടന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് മീന ഇപ്പോൾ.