2013ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് അന്നെയും റസൂലും. ഫഹദ് ഫാസിൽ, ആൻഡ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ആവർഷത്തെ മികച്ച വിജയങ്ങൾ ഒന്നായി. രാജീവ് രവി സംവിധാനം ചെയ്ത ഈ സിനിമ നിരൂപക പ്രശംസയും നേടി. കൊച്ചി പശ്ചാത്തലമായി വന്ന അന്നയും റസൂലും റിയലിസ്റ്റിക് സിനിമകളുടെ തരംഗം തന്നെ പിന്നീട് ഉണ്ടാക്കി. സിനിമ സാമ്പത്തികമായി വിതരണക്കാർക്ക് നേട്ടമുണ്ടാക്കിയെങ്കിലും തനിക്ക് നഷ്ടമായിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാക്കളിൽ ഒരാൾ ആയ സെവൻ ആർട്സ് മോഹൻ. അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ച ശേഷമാണ് സെവൻ ആർട്സ് മോഹൻ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ എനിക്ക് ചീത്തപേരില്ല. പടം പ്രൊഡ്യൂസ് ചെയ്യാൻ പോയി കുറെ ബാധ്യത ഉണ്ടാക്കിയെന്ന് ചീത്ത പേരാണ് എനിക്കുള്ളത്. അത് എൻറെ കഴിവ് കേടാണ്. ഞാൻ പ്രൊഡ്യൂസ് ചെയ്ത അന്നയും റസൂലും എന്ന സിനിമ ലാഭമാണ്. പക്ഷേ എനിക്ക് വ്യക്തിപരമായി നഷ്ടമാണ് ആ സിനിമ. മൂന്നു കോടി രൂപ ലാഭം കിട്ടിയ സിനിമയാണിത്. ആ വിഷയം പറഞ്ഞാൽ ഒരുപാട് പേർ വേദനിക്കും. എന്നാൽ എനിക്ക് ആ സിനിമ നഷ്ടമാണ്. അന്നയും റസൂലും എന്ന സിനിമയെടുത്തതിൽ സന്തോഷവും അഭിമാനവും ഉണ്ട്.
രാജീവ് രവിയോട് എനിക്ക് നന്ദിയുണ്ട്. അതിനു പിറകിൽ ഒരുപാട് കഥകളുണ്ട്. മനസ്സാക്ഷിയില്ലായ്മയുണ്ട്. സംവിധായകനെ കുറ്റം പറയില്ല. എന്നോട് ചോദിച്ചാൽ എഗ്രിമെന്റിലെ പൈസ എനിക്ക് തന്നിട്ടുണ്ട്. പക്ഷേ ആ സിനിമ 40 ദിവസം കൊണ്ട് തീർക്കാമെന്ന് ഞാനും രാജീവ് രവിയും തമ്മിൽ ധാരണയുണ്ടായിരുന്നു. 40 ദിവസം ഷൂട്ട് ചെയ്യേണ്ടത് 60 ദിവസം ഷൂട്ട് ചെയ്തു. 60 ദിവസം ഷൂട്ട് ചെയ്യുമ്പോൾ പ്രൊഡക്ഷൻ കോസ്റ്റ് എത്ര മാറിയിട്ടുണ്ടാവും എന്ന് നിങ്ങൾക്കറിയാമല്ലോ. രണ്ടുകോടി 40 ലക്ഷം രൂപയ്ക്ക് ആ പടം വിറ്റപ്പോൾ, എൻറെ കണക്കിൽ ബഡ്ജറ്റ് രണ്ട് കോടി രൂപ ഉള്ളൂ. രണ്ടു കോടി 75 ലക്ഷം സിനിമയ്ക്ക് ചെലവ് വന്നു. പക്ഷേ എഗ്രിമെൻറ് പ്രകാരം രണ്ടുകോടി 40 ലക്ഷം രൂപയ്ക്ക് കൊടുത്തു.
ഡി കമ്പനിയിൽ അഭിനയിച്ച സമുദ്ര കനിയുടെ പ്രതിഫലത്തിന്റെ കണക്ക് സിനിമയുടെ കണക്കിൽ വന്നു. അക്കൗണ്ടിന് പറ്റിയ തെറ്റാണ്. രാജീവ് വിശ്വസിച്ച് കാണും ഞാൻ പറഞ്ഞത് മുഴുവൻ കള്ളക്കണക്കാണെന്ന്. ഈ ഫോർ എന്റർടൈൻമെന്റ് ആണ് ഡിസ്ട്രിബ്യൂഷൻ എടുത്തത്. അവർക്ക് ലാഭം കിട്ടിയെങ്കിലും തനിക്ക് 35 ലക്ഷം രൂപ നഷ്ടമായെന്നും അത് കിട്ടിയില്ലെന്നും സെവൻ ആർട്സ് മോഹൻ വ്യക്തമാക്കി. ഒരു ദേശീയ പുരസ്കാരം, മൂന്ന് സംസ്ഥാന സർക്കാർ പുരസ്കാരവും അന്നയും റസൂലിനും ലഭിച്ചു. അന്ന റസൂൽ എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ ഇതിവൃത്തം. ഫഹദിന്റെയും ആൻഡ്രിയയുടെയും കരകയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നായി അന്നയും റസൂലും അറിയപ്പെടുന്നു.