മലയാളത്തിൽ ഒരു പിടി മികച്ച ഹാസ്യ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന നടനാണ് ഹരിശ്രീ അശോകൻ. പഞ്ചാബി ഹൗസിലെ രമണനും ഈ പറക്കും തളികയിലെ സുന്ദരേഷനും ഒക്കെ ഓർക്കുമ്പോൾ തന്നെ ചിരിക്കുന്ന കഥാപാത്രങ്ങളെ ഇന്നും പ്രേക്ഷക മനസ്സുകളിൽ ഉണ്ട്. ഹാസ്യ വേഷങ്ങൾക്ക് പുറമേ വില്ലനായും സ്വഭാവനടനായും ഒക്കെ ഹരിശ്രീ അശോകൻ തിളങ്ങിയിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണ് എന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. മിമിക്രി വേദികളിൽ നിന്നാണ് ഹരിശ്രീ അശോകൻ സിനിമയിലേക്ക് എത്തുന്നത്.
1986ൽ സത്യൻ അന്തിക്കാട് ചിത്രമായ പപ്പൻ പ്രിയപ്പെട്ട പപ്പനിലൂടെ ആയിരുന്നു ഹരിശ്രീ അശോകന്റെ സിനിമ അരങ്ങേറ്റം. നടൻ എന്നതിന് പുറമേ സംവിധായക വേഷവും അദ്ദേഹം അണിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ കുറച്ച് ആയി സിനിമകളിൽ അത്ര സജീവമല്ല നടൻ. അതേസമയം മകൻ അർജുൻ അശോകൻ യുവതാരങ്ങളിൽ ശ്രദ്ധേയനായി തിളങ്ങി നിൽക്കുകയാണ്. വളരെ ദാരിദ്ര്യത്തിൽ നിന്നാണ് ഹരിശ്രീ അശോകൻ കയറി വന്നത്. ടെലികോം ഡിപ്പാർട്ട്മെൻറ്നു വേണ്ടി റോഡ് കുത്തി പൊളിച്ച് ജീവിച്ച ഒരു കാലമുണ്ടായിരുന്നു നടന്. അതിൽ നിന്ന് തുടങ്ങിയ യാത്രയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്.
ഇപ്പോഴിതാ അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിൽ ആ യാത്രയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഹരിശ്രീ അശോകൻ. ആദ്യമായി ലഭിച്ച പ്രതിഫലവും നടൻ വെളിപ്പെടുത്തിയിട്ടുണ്ട്. എൻറെ ചേട്ടൻമാർ എല്ലാവരും ടെലികോം ഡിപ്പാർട്ട്മെന്റിൽ ആയിരുന്നു. അങ്ങനെയാണ് ഞാനും അതിലേക്ക് എത്തിയത്. 1977ൽ ആണ് ഞാൻ എസ്എസ്എൽസി പാസ്സാകുന്നത്. 77 ൽ തന്നെ ഞാൻ പിക്കാസോ എടുത്ത് റോഡ് കുത്തി പൊളിക്കാൻ ഇറങ്ങി. കേബിളിടാൻ വേണ്ടിയാണ് എനിക്ക് കിട്ടുന്ന ശമ്പളം ആറു രൂപ 70 പൈസയാണ്. പക്ഷേ അത് വീട്ടിൽ വലിയ സഹായമാണ്. ഞാൻ അതിൽ ജോലി ചെയ്യുമ്പോഴും കോമ്പറ്റീഷനുകൾക്കൊക്കെ പോകുമായിരുന്നു.
ഒറ്റയ്ക്ക് പരിപാടികൾക്ക് പോകും. എറണാകുളത്ത് അയ്യപ്പൻ ക്ഷേത്രത്തിൽ ഉത്സവത്തിൽ പ്രോഗ്രാം ചെയ്യാനായി ലെറ്റര് ഒക്കെ എഴുതി കൊടുക്കുമായിരുന്നു. പക്ഷേ അവർ എടുക്കില്ല. അങ്ങനെ വർഷങ്ങളോളം കാത്തിരുന്നിട്ടും എനിക്ക് ആ വേദി കിട്ടിയില്ല. പിന്നീട് ഹരിശ്രീയുടെ കൂടെയും കലാഭവന്റെ കൂടെയുമൊക്കെ എനിക്ക് ആ വേദിയിൽ പ്രോഗ്രാം ചെയ്യാൻ പറ്റി. താമസിയാതെ ഞാൻ കൊച്ചിൻ നാടകവേദിയിൽ വന്നു. കാർമൽ തീയറ്റേഴ്സിൽ നാടകം കളിച്ചു. പിന്നീടാണ് കലാഭവൻ ഗാനമേളയുടെ ഇൻറർവ്യൂവിന് മിമിക്രി ചെയ്യാൻ തുടങ്ങിയത്. അന്ന് കലാഭവൻ സെക്രട്ടറി ആയ അഡ്വക്കേറ്റ് കെ വി പ്രസാദ് രാവിലെ കോട്ട് ഒക്കെ ഇട്ട് എൻറെ വീട്ടിൽ വന്ന് വരാന്തയിൽ കിടക്കുന്ന എന്നെ തട്ടി വിളിച്ചിട്ടാണ് കലാഭവനിലേക്ക് വിളിക്കുന്നത്. ഞാനൊന്ന് പേടിച്ചുപോയി.
അന്ന് സിദ്ദിഖ് ലാലിൻറെ ഒക്കെ പരേഡ് ഉണ്ട്. അതായിരുന്നു എൻറെ ആഗ്രഹം. അവരായിരുന്നു എൻറെ ഇൻസ്പിരേഷൻ. അവരൊക്കെ ചെയ്യുന്നത് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കുറെ കഴിഞ്ഞ് സിദ്ദിഖിക്ക് അതിൽ നിന്ന് മാറിയപ്പോൾ എന്നെ അതിലേക്ക് എടുത്തു. അതിൽ കുറെ നാൾ തുടർന്ന് ശേഷം ഹരിശ്രീയിൽ വന്നു അവിടെ നിന്നാണ് സിനിമയിലേക്ക് വരുന്നത്. വീട്ടിൽ നിന്നും ലഭിച്ച പിന്തുണയെ കുറിച്ചും താരം പറഞ്ഞു. പട്ടിണിയുള്ള വീട്ടിൽ പൈസ കിട്ടുന്ന പരിപാടി അല്ലേ എന്നായിരുന്നു നടന്റെ കമന്റ്. കഴിഞ്ഞവർഷം ഇറങ്ങിയ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകൻ അവസാനമായി അഭിനയിച്ചത്. അതിനു മുൻപ് കേശു ഈ വീടിൻറെ നാഥൻ എന്ന സിനിമയിലും മിന്നൽ മുരളിയിലും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു.