ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇതിഹാസ താരം പിടി ഉഷയ്ക്ക് എതിരാളികൾ ഇല്ല.ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപ്രത്രിക സമർപ്പിച്ച കാര്യം താരം പങ്കുവെച്ചത്.ഞായറാഴ്ച വൈകുന്നേരം വരെയാണ് നാമനിർദ്ദേശപത്രികൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി. നിശ്ചിത സമയപരിധി കഴിഞ്ഞതോടെ മറ്റ് നോമിനേഷനുകൾ ലഭിച്ചിട്ടില്ലെന്ന് ഒളിമ്പിക്സ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
ഡിസംബർ ഒന്നു മുതൽ മൂന്നു വരെയാണ് പത്രിക പിൻവലിക്കുന്നതിനുള്ള തീയതി.എന്നാൽ അന്തിമ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ദിനമായ ഡിസംബർ 10നാണ് ഉണ്ടാവുക.മറ്റു എതിരാളികൾ ഇല്ല എന്ന് ഉറപ്പായതോടെ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് പദവിയിലേക്ക് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് പിടി ഉഷ.
അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഉഷ പറഞ്ഞു.ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് പിടി ഉഷ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
പിടി ഉഷ ഇന്ത്യയെ ലോകത്തിനു മുമ്പിൽ പ്രതിനിധീകരിച്ച എക്കാലത്തെയും മികച്ച ഇതിഹാസ കായിക പ്രതിഭകളിൽ ഒരാളാണ്.
പത്മശ്രീയും അർജുന അവാർഡും നൽകി രാജ്യം ആദരിച്ച പി ടി ഉഷ രണ്ടായിരത്തിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു.
പയ്യോളി എക്സ്പ്രസ് ഗോൾഡൻ ഗേൾ ഓഫ് ഇന്ത്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉഷ 1985-86 കാലഘട്ടത്തിലെ ലോകത്തിലെ മികച്ച 10 ഓട്ടക്കാരിൽ ഒരാളായിരുന്നു.
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച ശേഷം പി ടി ഉഷ വളർന്നുവരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാനായി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് നടത്തുകയാണ്.ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് ഉഷ എത്തുന്നതോടെ ഇന്ത്യൻ കായിക രംഗത്ത് ഒരു പിടി മാറ്റങ്ങൾ കൊണ്ടുവരാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.