മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പൊതു ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ് കെഎസ്ആർടിസി. യാത്രക്കാരുടെ പ്രിയപ്പെട്ട ആനവണ്ടിക്ക് ആരാധകരും ഫാൻ പേജുകളും നിരവധിയാണ്.യാത്രകൾ ആസ്വദിക്കുന്നതോടൊപ്പം തന്നെ അത് സുരക്ഷിതമാകുകയും വേണം.അതിനായി യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി മുന്നോട്ടുവന്നിരിക്കുകയാണ് കെഎസ്ആർടിസി. നിരത്തിലിറങ്ങുന്ന ഏതൊരു കെഎസ്ആർടിസി ബസ്സും യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകിയാണ് സർവീസ് നടത്തുക.
അടുത്തിടെ വടക്കഞ്ചേരി ബസ് ആക്സിഡന്റിൽ മരിച്ചവരുടെ കുടുംബത്തിന് ഇൻഷുറൻസ് തുക കെഎസ്ആർടിസി കൈമാറിയിരുന്നു.കെഎസ്ആർടിസിയും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും ചേർന്നാണ് യാത്രക്കാർക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. കെഎസ്ആർടിസി ബസ്സിൽ കയറുന്ന മുതൽ ഇറങ്ങുന്നതുവരെ ഓരോ യാത്രക്കാരനും സാമൂഹിക സുരക്ഷ ഇൻഷുറൻസ് പരിധിക്കുള്ളിൽ ആണ്. ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് രണ്ടു വിഭാഗങ്ങളായി തിരിച്ചാണ്.ഒന്ന് നേരത്തെ യാത്രയ്ക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർ, രണ്ട് യാത്രയിൽ നേരിട്ട് ടിക്കറ്റ് എടുക്കുന്നവർ.
യാത്രക്കിടയിൽ അപകടം സംഭവിച്ചാൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മൂന്നുലക്ഷം രൂപ വരെ ചികിത്സ സഹായവും മരണം സംഭവിച്ചാൽ 10 ലക്ഷം രൂപ വരെ കുടുംബത്തിന് ലഭിക്കുകയും ചെയ്യും. യാത്രക്കിടയിൽ നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം സംഭവിച്ചാൽ ചികിത്സാ സഹായമായി 2 ലക്ഷം രൂപയും മരണം സംഭവിച്ചാൽ 5 ലക്ഷം രൂപയും കുടുംബത്തിന് ലഭിക്കും.അപകടം സംഭവിച്ചാൽ യാത്ര ചെയ്ത ടിക്കറ്റ്, തിരിച്ചറിയൽ രേഖ,ആശുപത്രി ചികിത്സാ വിവരങ്ങളുമായി അടുത്തുള്ള കെഎസ്ആർടിസി ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്.
കെഎസ്ആർടിസി ഓഫീസിൽ വച്ചാണ് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയുന്നത്.അടുത്തിടെ കെഎസ്ആർടിസി ഡിജിറ്റൽ പെയ്മെൻറ് സംവിധാനം ബസ്സുകളിൽ നടപ്പാക്കിയിരുന്നു.ഇതുവഴി ക്യു ആർ കോഡ് സ്കാൻ ചെയ്ത് പെയ്മെൻറ് നടത്തുകയും അത് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തുകയും ചെയ്താൽ മതി.കെഎസ്ആർടിസി ബസുകളിൽ ചില്ലറയുടെ പേരിൽ കണ്ടക്ടറും യാത്രക്കാരും തമ്മിൽ തർക്കങ്ങളുണ്ടാകുന്ന സംഭവങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ബസുകളിൽ യുപിഐ പേയ്മെന്റ് സംവിധാനം കൊണ്ടുവന്നത്.