കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി കൊച്ചി നഗരം ശ്വാസം മുട്ടുകയാണ്.ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീ കെടുത്താനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും പെടാപ്പാടുപെടുകയാണ്. കൊച്ചിയിലെ അന്തരീക്ഷ വായു വലിയതോതിൽ മലിനപ്പെടുകയും ആളുകൾക്ക് പുറത്തിറങ്ങാൻ ആകാത്ത അവസ്ഥയിൽ വലിയ മാറ്റമില്ലാതെ തുടരുകയുമാണ്.ഈ സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്കിടയിൽ നിന്നും സമൂഹത്തിലെ വിവിധ തുറകളിൽ ഉള്ളവരും രൂക്ഷമായ പ്രതികരണങ്ങളാണ് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ഉയർത്തുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുള്ള നടി മഞ്ജുവാര്യരുടെയും രമേഷ് പിഷാരടിയുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്.’ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു.ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാൻ പെടാപ്പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്.ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം.തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ.കൊച്ചി സ്മാർട്ട് ആയി മടങ്ങി വരും’.ഇത്തരത്തിലായിരുന്നു ഈ വിഷയത്തിൽ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.നിരവധി ആരാധകരും പോസ്റ്റിനു താഴെ തങ്ങളുടെ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.
ഇത്തരം വലിയൊരു അനാസ്ഥ ഉണ്ടായിട്ടും അതിനെ ന്യായീകരിക്കുന്ന ഒരു വിഭാഗത്തിനെതിരെ പ്രതികരിച്ചാണ് നടൻ രമേശ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.’പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് അഥവാ’പൊ ക’.ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.അഗ്നിശമന സേനാംഗങ്ങളോടും അവരുടെ ജീവൻ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്.എന്നാൽ,അനുതാപമുള്ളത് കണ്ണെരിഞ്ഞും,ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോടാണ്’. ഇത്തരത്തിൽ ആയിരുന്നു രമേഷ് പിഷാരടിയുടെ പോസ്റ്റ്.
അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാൻറ് തീപിടുത്തത്തെ തുടർന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ ഏതാണ്ട് 899 ഓളം പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു.തലവേദന,തൊണ്ട വേദന, കണ്ണുനീറ്റൽ എന്നിവയാണ് ഭൂരിഭാഗം ആളുകളുടെയും ആരോഗ്യപ്രശ്നങ്ങൾ.ഇവർക്ക് മികച്ച രീതിയിൽ ഉള്ള ചികിത്സ നൽകിയെന്നും കൂടുതൽ പേരും ഡിസ്ചാർജ് ആയി എന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്.കുഞ്ഞു കുട്ടികൾ,പ്രായമായവർ,പലവിധ രോഗങ്ങളാൽ ചികിത്സ തേടുന്നവർ തുടങ്ങിയവർ ജാഗ്രത പാലിക്കണമെന്നും കൊച്ചിയിലൂടെ സഞ്ചരിക്കുന്നവർ N 95 മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.