21 വർഷത്തിനുശേഷം മിസിസ് വേൾഡ് ലോക കിരീടം ഇന്ത്യയിൽ എത്തിച്ച് കാശ്മീർ സ്വദേശിനി സർഗം കൗശൽ.63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് ഇന്ത്യയിലേക്ക് ലോകകിരീടം എത്തുന്നത്.അമേരിക്കയിലെ ലാസ് വേഗാസിൽ ആയിരുന്നു മത്സരം നടന്നത്.’21 വർഷത്തിനുശേഷം നമുക്ക് ലോക കിരീടം ലഭിച്ചു ലവ് യു ഇന്ത്യ ലവ് യു വേൾഡ്’എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചാണു കിരീടനേട്ടത്തിലുള്ള സന്തോഷം മിസിസ് ഇന്ത്യ മത്സരത്തിന്റെ മാനേജിംഗ് ഓർഗനൈസേഷൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
വിവാഹിതരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സൗന്ദര്യ മത്സരമാണ് മിസിസ് വേള്‍ഡ്.നേരത്തെ 2001ല്‍ അദിതി ഗോവിത്രികര്‍ ഈ കിരീടം നേടിയിരുന്നു. അതിനുശേഷം 21 വർഷം ഇന്ത്യയിലേക്ക് കിരീടം എത്തിയിരുന്നില്ല.മിസിസ് പൊളിനേഷ്യയ്ക്കാണ് രണ്ടാം സ്ഥാനം ലഭിച്ചത്.മിസിസ് കാനഡയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.മുൻപ് അധ്യാപികയായി ജോലി ചെയ്തിരുന്ന സർഗത്തിൻറെ ഭർത്താവ് നേവിയിലെ ഉദ്യോഗസ്ഥനാണ്.ഇംഗ്ലീഷ് സാഹിത്യത്തിൽ സർഗത്തിന് ബിരുദാനന്തര ബിരുദം ഉണ്ട്.
പിങ്ക് നിറത്തിലുള്ള ഗൗൺ ആയിരുന്നു സർഗം ഫൈനൽ റൗണ്ടിൽ ധരിച്ചിരുന്നത്.സെൻട്രൽ സ്ളീറ്റാണ് ഗൗണിന്റെ ഹൈലൈറ്റ്.ഭാവന റാവുവാണ് ഈ ഗൗൺ ഡിസൈൻ ചെയ്തത്.മിസിസ് വേൾഡ് പട്ടം നേടിയതോടെ സർഗം വികാരാധീന ആയിരുന്നു.വിവേക് ഒബ്റോയ്,സോഹ അലി ഖാന്, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയ വമ്പൻ താരങ്ങൾ സർഗത്തിന് ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരുന്നു.2018 വിവാഹത്തിനുശേഷം ആയിരുന്നു സർഗം സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്.
2001 ൽ കിരീടം നേടിയ നടി അദിതി ഗോവിത്രികർ സർഗത്തിലുള്ള തൻറെ ആശംസകളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു.’ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ,യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്, കിരീടം നേടാനുള്ള സമയമായി. 21 വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നു’.എന്നിങ്ങനെയാണ് അദിതി സോഷ്യൽ മീഡിയയിൽ ആശംസകൾ നേർന്നത്.1984 ലാണ് മിസിസ് വേൾഡ് ആദ്യമായി സൗന്ദര്യമത്സരം ആരംഭിക്കുന്നത്.80 ഓളം രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.