മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലത്തും ആഘോഷമാക്കിയിട്ടുള്ള കോംബോ ആണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്. ഓൺ സ്ക്രീൻ കെമിസ്ട്രിയും കൗണ്ടർ ടൈമിങ്ങും ആവർത്തിച്ചുകണ്ട് പൊട്ടിച്ചിരിക്കാത്ത പ്രേക്ഷകർ ആരും തന്നെ ഉണ്ടാകില്ല. ഇവർ ഒന്നിച്ചെത്തിയ നാടോടിക്കാറ്റ് എന്ന സിനിമയിലെ ദാസനും വിജയനും ഒക്കെ മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളൊക്കെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയശേഷം രണ്ടു തലമുറകൾ വരെ വന്നെങ്കിലും മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ദാസനും വിജയനും എന്നും ഫേവറേറ്റുകൾ ആയി നിലനിൽക്കുന്നുണ്ട്. എന്നും ടെലിവിഷനിൽ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിലെ ചിത്രങ്ങൾക്ക് പ്രേക്ഷകർ ഏറെയാണ്.
ഇനിയും ഇവരെ ഒരുമിച്ച് കാണാമെന്ന് ആഗ്രഹിക്കുന്ന സിനിമ പ്രേക്ഷകരും ധാരാളമാണ്. കുറച്ചുനാളുകൾക്കു മുൻപ് താരസംഘടനയായ അമ്മയുടെ മഴവില്ല് എന്റർടൈൻമെന്റ് അവാർഡ് പരിപാടിയിൽ മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ എത്തിയിരുന്നു. അസുഖബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീനിവാസൻ അതിൽ നിന്നൊക്കെ മുക്തനായി തിരിച്ചെത്തിയപ്പോൾ സ്നേഹ ചുംബനം നൽകിയാണ് മോഹൻലാൽ സ്വീകരിച്ചത്. ശ്രീനിയെ ചേർത്തുപിടിച്ച് കവിളിൽ മുത്തം നൽകുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ അന്ന് ആരാധകർ ഏറ്റെടുത്തിരുന്നു. മരണക്കിടക്കയിൽ നിന്ന് തിരിച്ചെത്തുന്ന പ്രിയ സുഹൃത്തിനെ ഇങ്ങനെയല്ലാതെ എങ്ങനെയാണ് സ്വീകരിക്കുക എന്നാണ് അന്ന് സോഷ്യൽ മീഡിയ പറഞ്ഞത്.
അതിനുശേഷം ആ സന്ദർഭത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞത് പെട്ടെന്ന് ശ്രീനിയെ അങ്ങനെ കണ്ടപ്പോൾ തനിക്ക് പഴയ കാര്യങ്ങളൊക്കെ ഓർമ്മ വന്നെന്നും, അങ്ങനെ തനിയെ സംഭവിച്ചതാണ് ആ രംഗം എന്നുമാണ്. എന്നാൽ ഇപ്പോൾ ഇതാ അതേക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മോഹൻലാലിനെ കമ്പ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായി എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശ്രീനിവാസന്റെ ഇത്തരമൊരു പരാമർശം. ഒരു ചാനൽ പരിപാടിയിൽ വച്ച് മോഹൻലാൽ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്.
ചാനലുകൾ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തിൽ എന്താണ് തോന്നിയത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞ മറുപടി മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് വെറുതെയല്ല എന്ന് മനസ്സിലായി എന്ന് ശ്രീനിവാസൻ പറഞ്ഞത്. എന്തെങ്കിലും മോഹൻലാലിൻറെ ഒപ്പം ചെയ്യാൻ സാധ്യതയുണ്ടോ എന്ന് ചോദിക്കുന്നവരും പരിഹാസ രൂപത്തിലുള്ള മറുപടിയായിരുന്നു ശ്രീനിവാസൻ നൽകിയത്. മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ് നടൻ ശ്രീനിവാസൻ. നടൻ എന്നതിലുപരി ഒരു തിരക്കഥാകൃത്തും, സംവിധായകനും, നിർമ്മാതാവ് എല്ലാമായി അദ്ദേഹം തിളങ്ങിയിട്ടുണ്ട്. കൈവെച്ച് എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ അതിൽ മാറ്റി നിർത്താൻ കഴിയാത്ത ഒരു പേരാണ് ശ്രീനിവാസന്റേത്. അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ്. മകൻ വിനീത് ശ്രീനിവാസനൊപ്പം അദ്ദേഹം അഭിനയിച്ച കുറുക്കൻ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതിനിടെ ശ്രീനിവാസൻ നൽകിയ പുതിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്. അഭിമുഖങ്ങളിൽ പലപ്പോഴും പല തുറന്നുപറച്ചിൽ നടത്തിയിട്ടുള്ള ആളാണ് അദ്ദേഹം. അദ്ദേഹം നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലും അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്.
പ്രേം നസീറിന് മോഹൻലാലിനെ നായകനായി സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും, എന്നാൽ മോഹൻലാലിന് അതിൽ അഭിനയിക്കാൻ താല്പര്യമുണ്ടായിരുന്നില്ല എന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. പ്രേംനസീർ ഇക്കാര്യം അവതരിപ്പിച്ച ശേഷം മോഹൻലാൽ തന്റെ അടുത്ത് ഇയാൾക്ക് ഈ വയസ്സാംകാലത്ത് വേറെ പണിയില്ലേ എന്ന് ചോദിച്ചെന്നും ശ്രീനിവാസൻ പറയുന്നു. ഒരു സിനിമയിലൂടെ സെറ്റിൽ വച്ചാണ് പ്രേംനസീർ ഈ ആശയം തന്നോട് പറയുന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു. പ്രേം നസീർ ചിത്രത്തിൽ ചെറിയ വേഷത്തിൽ ആയിരുന്നു. കൂടുതൽ സമയവും ഒറ്റയ്ക്കായിരുന്നു ആ സമയത്ത് ഞാനായിരുന്നു അദ്ദേഹത്തിൻറെ കൂടെ.
അദ്ദേഹത്തിൻ്റെ പഴയ കാര്യങ്ങളൊക്കെ പറയുമായിരുന്നു അതിനിടെ തനിക്ക് സംവിധാനം ചെയ്യാൻ താല്പര്യമുണ്ട് എന്ന കാര്യം എന്നോട് പറഞ്ഞു. നല്ലൊരു കഥ ആലോചിക്കണമെന്നും മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ഒരു ദിവസം മോഹൻലാൽ എന്നോട് പറഞ്ഞു. നസീർ സാർ എന്നെ വെച്ച് ഒരു പടം സംവിധാനം ചെയ്യാനുള്ള പരിപാടിയിലാണ്. വയസ്സുകാലത്ത് ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ എന്ന്. അപ്പോൾ ഞാൻ ചോദിച്ചു ലാലിന് ഇഷ്ടമല്ലെങ്കിൽ പറഞ്ഞാൽ പോരെ ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന്. പെട്ടെന്ന് പറയാൻ പറ്റില്ല എന്നായിരുന്നു മോഹൻലാൽ പറഞ്ഞതെന്ന് ശ്രീനിവാസൻ പറയുന്നു.