മലയാളികളുടെ മനസ്സിൽ എന്നെന്നും മരിക്കാത്ത ഓർമ്മയായ പ്രിയ താരം കലാഭവൻ മണി നമ്മെ വിട്ടുപിരിഞ്ഞു പോയിട്ട് ഇന്നേക്ക് ഏഴ് വർഷം തികയുകയാണ്.അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർക്കും അറിയുന്നവർക്കും ആ വിടവാങ്ങൽ ഇപ്പോഴും ഉൾക്കൊള്ളാൻ ആയിട്ടില്ല.അഭിനയത്തിലൂടെയും, മിമിക്രിയിലൂടെയും,നാടൻപാട്ടിലൂടെയും എല്ലാം മലയാളികളെ വിസ്മയിച്ച അതുല്യ കലാകാരൻ ഇന്നും ആ ചെറു ചിരിയോടെ നമുക്കൊപ്പം ഉണ്ടെന്ന് വിശ്വസിക്കാനാണ് ഓരോ മലയാളികൾക്കും ഇഷ്ടം.താൻ കടന്നുവന്ന കഷ്ടപ്പാടുകളും യാതനകളും ഒരിക്കലും മറക്കാത്ത മണി നിരവധിപേരെ അത്തരം യാതനകളിൽ നിന്ന് കൈപിടിച്ച് കയറ്റിയിട്ടുണ്ട്.
ഇപ്പോഴിതാ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു പോയി ഏഴുവർഷം തികയുമ്പോൾ കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ് അദ്ദേഹത്തിൻറെ സഹായത്താൽ ജീവിതം മാറിമറിഞ്ഞ രേവത് എന്ന ചെറുപ്പക്കാരൻ.ചെറിയ പ്രായത്തിൽ ലോട്ടറി വിറ്റ് നടന്നിരുന്ന തന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മണിച്ചേട്ടൻ മാനേജറുടെ വിവാഹ ചടങ്ങിലേക്ക് വിളിപ്പിച്ചു.അവിടെവച്ച് കലാഭവൻ മണിയെ ആദ്യമായി കണ്ടതിനെ പറ്റിയും തൻറെ കയ്യിൽ ഉണ്ടായിരുന്ന 29 ലോട്ടറി ടിക്കറ്റുകൾ അദ്ദേഹം വാങ്ങിക്കുകയും 5000 രൂപ തരികയും കൂടാതെ ഡ്രസ്സും മറ്റു സാധനങ്ങളും വാങ്ങിത്തന്നതും രേവത് ഓർക്കുന്നു.മരിക്കുന്നതുവരെ പല രീതിയിലും മണിച്ചേട്ടൻ തന്നെ സഹായിച്ചിട്ടുണ്ടെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു.
തൻറെ സഹോദരിയെ നഴ്സിംഗ് പഠിപ്പിച്ചതും വീട്ടിലേക്ക് കറൻറ് കണക്ഷൻ എടുത്തു തന്നതും മണിച്ചേട്ടൻ ആയിരുന്നു.തന്റെ കഷ്ടപ്പാട് കണ്ട് ഒരിക്കൽ മണിച്ചേട്ടൻ ഒരു ഓട്ടോറിക്ഷ തനിക്ക് വാങ്ങിത്തന്നെന്നും രേവത് പറയുന്നു.അത് ചില പ്രശ്നങ്ങൾ മൂലം തിരികെ നൽകേണ്ടി വന്നതിനെ പറ്റിയും രേവത് പറയുന്നുണ്ട്.പിന്നീട് കുറെ നാളുകൾക്കു ശേഷം താൻ ഉത്സവപ്പറമ്പിൽ കാസറ്റ് വിട്ടുകൊണ്ടിരുന്നപ്പോഴാണ് പോലീസുകാർ വന്ന് മണിച്ചേട്ടൻ പോയി എന്ന വാർത്ത പറയുന്നത്.അത് തനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ ആയില്ലെന്നും വാർത്തകേട്ട് ബോധംകെട്ട് വീണു എന്നും രേവത് പറയുന്നു.താനിപ്പോഴും മണിച്ചേട്ടൻ തിരിച്ചുവരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ബിഹൈൻവുഡ്സ് എന്ന ഓൺലൈൻ ചാനലിനോട് രേവത് പറഞ്ഞു.
മണിച്ചേട്ടൻ ബാക്കിവെച്ചു പോയ പല കാര്യങ്ങളും തനിക്ക് ചെയ്തു തീർക്കാൻ ഉണ്ടെന്നും രേവത് പറയുന്നു.ഇപ്പോൾ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന രേവതിൻറെ ഓട്ടോ മുഴുവൻ കലാഭവൻ മണിയാണ്.പല രീതിയിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും തന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് രേവത് ചെയ്യുന്നുണ്ട്.ചില സമയങ്ങളിൽ ഒരു നേരം വീട്ടിൽ ഭക്ഷണം വയ്ക്കാനുള്ള പൈസ പോലും കയ്യിൽ കാണില്ല.ആ സമയത്തും ഞാൻ സൗജന്യമായി കാൻസർ രോഗികളുമായി തിരുവനന്തപുരം ആർസിസിയിലേക്ക് ഓട്ടം പോകാറുണ്ട്.ഇതിനെല്ലാം തനിക്ക് ഊർജ്ജം നൽകുന്നത് മണിചേട്ടനാണ് എന്നാണ് രേവത് പറയുന്നത്.ഇത്തരത്തിൽ ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചമായി ആ മഹാനായ കലാകാരൻ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു,അദ്ദേഹത്തിന് മരണമില്ല.