ന്യൂസിലൻഡിനെതിരായ ടീമിൽ നിന്ന് വീണ്ടും പുറത്താക്കപ്പെട്ട സഞ്ജുവിന് വേണ്ടി രാജ്യത്തിനകത്തും പുറത്തും ആരാധകരോഷം. ക്യാപ്റ്റൻ ശിഖർ ധവാൻ,കോച്ച് വിവിഎസ് ലക്ഷ്മൺ എന്നിവർക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.ന്യൂസിലിനെതിരെ ആദ്യ മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തുകയും രണ്ടാം ഏകദിന മത്സരത്തിൽ ടീമിൽനിന്ന് സഞ്ജു തഴയപ്പെടുകയും ചെയ്തതോടെ പ്രതിക്കൂട്ടിൽ ആയിരിക്കുകയാണ് ടീം മാനേജ്മെൻറ്.
ആറാം ബോളിംഗ് ഓപ്ഷനെ ടീമിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ജുവിനെ പുറത്തിരുത്തി എന്നാണ് ടീം മാനേജ്മെൻറ് വ്യക്തമാക്കുന്നത്.സഞ്ജുവിന് പകരം സ്പിൻ ഓൾ റൗണ്ടർ ദീപക് ഹൂഡയാണ് ടീമിൽ ഇടം നേടിയത്. ആദ്യ മത്സരത്തിൽ ഉണ്ടായിരുന്ന ശാർദുൽ താക്കൂറിന് പകരം ദീപക്ചാഹറും ടീമിൽ ഉൾപ്പെട്ടിരുന്നു.
സമീപകാലത്ത് വൈറ്റ് ബോൾ ക്രിക്കറ്റിൽ മോശം ഫോമിൽ തുടരുന്ന റിഷഭ് പന്തിനെ
എന്തുകൊണ്ട് സഞ്ജുവിന് പകരം പുറത്താക്കിയില്ല എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്ന ചോദ്യം.ന്യൂസിലാൻഡിന് എതിരെ നടന്ന മൂന്ന് മത്സരങ്ങളിലും പന്ത് പരാജയമായിരുന്നു. എന്നാൽ ഈ മൂന്ന് ടി 20 മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.അവസരം ലഭിച്ച ആദ്യ മത്സരത്തിൽ 36 റൺസ് എടുക്കുകയും ചെയ്തിരുന്നു.
ടീമിൻറെ ബാലൻസ് നിലനിർത്താനാണ് സഞ്ജുവിനെ ഒഴിവാക്കിയതെന്ന് ടീം മാനേജ്മെൻറ് വാദത്തെ പിന്തുണച്ചും പിന്തള്ളിയും നിരവധി അഭിപ്രായങ്ങൾ വരുന്നുണ്ട്.ടീമിൻറെ സന്തുലിതിവസ്ഥക്കായി സഞ്ജുവിനെയാണ് ആ സമയത്ത് ഒഴിവാക്കേണ്ടി വരുന്നത് എന്നും എന്നാൽ സഞ്ജുവിന് അവസരങ്ങൾ ലഭിക്കാതെ ഒഴിവാക്കപ്പെടുന്നത് ഭൗർഭാഗ്യകരമാണെന്നും മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നു.
തുടർച്ചയായി കൺസിസ്റ്റൻസി ഇല്ലെന്ന കുറ്റപ്പെടുത്തലുകളോട് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച ക്യാപ്റ്റൻ എന്ന രീതിയിലാണ് സഞ്ജു മറുപടി പറഞ്ഞത്. അതേസമയം ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ഏകദിനം മഴമൂലം തടസ്സപ്പെട്ടിരുന്നു.പരമ്പരയിൽ ന്യൂസിലൻഡ് 1-0 ന് മുന്നിലാണ്.