ലോക സിനിമാ പ്രേമികൾ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു എക്കാലത്തെയും മികച്ച മാസ്റ്റർപീസ് ചിത്രമാണ് ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്.25 വർഷങ്ങൾക്കു മുമ്പ് 1997ൽ ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.ചിത്രത്തിന് 25 വയസ്സ് തികയുന്ന ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ചിത്രം റീമാസ്റ്റർ ചെയ്ത് 4k 3d യിൽ ആണ് തിയേറ്ററുകളിൽ എത്തുക.ഇന്ത്യൻ സിനിമയിലും അടുത്തകാലത്തായി മോഹൻലാലിൻറെ സ്പടികം,രജനികാന്തിന്റെ ബാബ എന്നീ ഹിറ്റ് ചിത്രങ്ങളും ഇത്തരത്തിൽ റീമാസ്റ്റർ ചെയ്ത് റിലീസിന് തയ്യാറെടുക്കുന്നുണ്ട്.
ഹോളിവുഡ് ചിത്രങ്ങളുടെ ആരാധകർ അല്ലാത്തവർ പോലും ഒരുവട്ടമെങ്കിലും കണ്ടിട്ടുള്ള ചിത്രമായിരിക്കും ടൈറ്റാനിക്.ജാക്കിനെയും റോസിനെയും അവരുടെ ദുരന്ത പ്രണയത്തെയും നാം എന്നെന്നും മനസ്സിൽ ഓർക്കാറുണ്ട്.ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ റീമാസ്റ്റർ ചെയ്തെത്തുന്ന ചിത്രം പുതിയൊരു വിഷ്വൽ ട്രീറ്റ് ആയിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നതിൽ സംശയമില്ല.ഈ വർഷത്തെ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 10നാകും ചിത്രം തിയേറ്ററുകളിൽ എത്തിക്കുക.
ചിത്രത്തിന് തിരക്കഥ തയ്യാറാക്കി സംവിധാനം ചെയ്തത് ഹോളിവുഡിലെ എക്കാലത്തെയും ഇതിഹാസ സംവിധായകനായ ജെയിംസ് കാമറൂൺ തന്നെയാണ്.അദ്ദേഹത്തിൻറെ അവതാർ ദി വെ ഓഫ് വാട്ടർ എന്ന ചിത്രം ഇപ്പോൾ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിക്കുകയാണ്.യഥാർത്ഥത്തിൽ നടന്ന ഒരു ദുരന്തത്തെ ആസ്പദമാക്കി ജെയിംസ് കാമറൂൺ ഒരുക്കിയ ഈ ദുരന്ത പ്രണയകാവ്യം ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് ചെന്നെത്തിയത്.റിലീസ് ചെയ്ത് 25 വർഷം തികയുമ്പോഴും ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട് ടൈറ്റാനിക്.
ലോകത്ത് മനുഷ്യൻ അന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയതും ആഡംബരവുമായ കപ്പൽ ആയിരുന്നു ടൈറ്റാനിക്.എന്നാൽ ഒരിക്കലും മുങ്ങാത്തത് എന്ന് വിശേഷിക്കപ്പെട്ട ആ കപ്പൽ തൻറെ ആദ്യ യാത്രയിൽ തന്നെ മഞ്ഞുമലയിൽ ഇടിച്ച് തകരുകയാണ് ഉണ്ടായത്.മഞ്ഞുമലയിൽ ഇടിച്ച് രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം 1912 ഏപ്രിൽ 15 ന് മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര.ലോകത്തെ നടുക്കിയ ഈ ദുരന്തത്തെ ആസ്പദമാക്കിയാണ് ജെയിംസ് കാമറൂൺ ഈ ഇതിഹാസ കാവ്യം സൃഷ്ടിച്ചത്.