സിനിമ എന്നത് അനിശ്ചിതത്വങ്ങളുടെ ലോകമാണ്. ഓൺ സ്ക്രീനിൽ കാണുന്നതിനേക്കാളും നാടകവും സംഭവബഹുലവും ആയിരിക്കും പലപ്പോഴും ഓഫ് സ്ക്രീനിൽ നടക്കുന്നത്. സ്ക്രീനിൽ കണ്ടു തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നവർ ഒട്ടും നിനച്ചിരിക്കാതെ യാത്രയാകുമ്പോൾ ആരാധകർക്ക് അത് കടുത്ത വേദന ആയിരിക്കും. ഇപ്പോഴും സിനിമാലോകം സംസാരിക്കാറുള്ള അകാലവിയോഗങ്ങളിൽ ഒന്നാണ് മയൂരിയുടേത്. മലയാളികൾക്ക് സുപരിചിതയായ നടിയാണ് മയൂരി. തന്റെ കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്തായിരുന്നു മയൂരിയുടെ മരണം. അതും വെറും 22 വയസ്സ്. 2005 ജൂലൈ 16നായിരുന്നു മയൂരി മരണപ്പെടുന്നത്. ചെന്നൈ അണ്ണാനഗറിലെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തെന്നിന്ത്യൻ സിനിമ ലോകം ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. എന്തിനാണ് മയൂരി ഇങ്ങനെ ഒരു കടുംകൈ ചെയ്തത് എന്നായിരുന്നു സിനിമാലോകവും ആരാധകരും ഒരുപോലെ ചോദിച്ചത്. മരിക്കും മുൻപ് വിദേശത്ത് പഠിക്കുന്ന സഹോദരന് മയൂരി എഴുതിയ കത്ത് വീട്ടിൽ നിന്നും പിന്നീട് കണ്ടെടുത്തിരുന്നു. എന്നാൽ അതിൽ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും മയൂരി എഴുതിയിരുന്നു. പക്ഷേ ചിലരെങ്കിലും ഇപ്പോഴും അത് വിശ്വസിച്ചിട്ടില്ല. താരത്തിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം ഇന്നും ആരാധകർ ചോദിക്കുകയാണ്.
ഇന്നോളം അതിനൊരു ഉത്തരം കണ്ടെത്തിയിട്ടില്ല. സിനിമ പ്രേമികൾ ഇന്നും ആ ഞെട്ടലോടെയാണ് ജീവിക്കുന്നത്. ടിവിയിൽ മയൂരി അഭിനയിച്ച സിനിമകൾ വരുമ്പോഴെല്ലാം ആ ചോദ്യം ആരാധകർ പരസ്പരം ചോദിച്ചു കൊണ്ടേയിരിക്കുന്നു. മലയാളികളെ സംബന്ധിച്ച് മയൂരി എന്ന് പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് കടന്നുവരുന്നത് ആകാശഗംഗയിലെ യക്ഷിയുടെ രൂപം ആയിരിക്കും. അതിനുശേഷം മലയാള സിനിമയിൽ യക്ഷി എന്നതിൻറെ ടെംപ്ലീറ്റ് ആയി മാറുകയായിരുന്നു മയൂരി. ഇന്നും വെള്ള സാരിയുടുത്ത് വരുന്ന യക്ഷികളെ കാണുമ്പോൾ ആകാശഗംഗ നമ്മൾ ഓർക്കും. ആകാശഗംഗയുടെ വിജയം മയൂരി എന്ന താരത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.
തുടർന്ന് മലയാളത്തിൽ മയൂരിയെ തേടി നിരവധി അവസരങ്ങൾ വന്നു. എന്നാൽ അതൊന്നും മയൂരിലെ പ്രതിഭയെ ഉപയോഗിക്കുന്നതായിരുന്നില്ല എന്നതാണ് വാസ്തവം. മരിക്കും മുൻപ് ഏഴുവർഷത്തെ കരിയറിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1983ല് കൊൽക്കത്തയിൽ ആയിരുന്നു മയൂരിയുടെ ജനനം. എട്ടാം ക്ലാസ് വരെ പഠിച്ചത് ബാംഗ്ലൂരിൽ ആയിരുന്നു. പിന്നീട് ചെന്നൈയിലേക്ക് എത്തുകയും സ്ഥിരതാമസം ആവുകയും ചെയ്തു. ചെന്നൈ എതിരാജ് കോളേജിൽ അവസാന വർഷ ബി എ എക്കണോമിക്സ് വിദ്യാർത്ഥിയായിരിക്കവെയാണ് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്.
1998ൽ പുറത്തിറങ്ങിയ കുംഭകോണ ഗോപാലുവായിരുന്നു ആദ്യസിനിമ. പിന്നാലെ സമ്മർ ഇൻ ബദലഹേമിലൂടെ മയൂരി മലയാളത്തിലേക്ക് എത്തുന്നു. തുടർന്ന് ഭാര്യവീട്ടിൽ പരമസുഖം, ചന്ദമാമ, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട് തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിൽ ചെയ്തു. എന്നാൽ പിന്നീട് മലയാളത്തിൽ നിന്നും വിട്ടുനിന്ന മയൂരി അവസാനകാലങ്ങളിൽ തമിഴ് കന്നട സിനിമകളിലാണ് കൂടുതലും അഭിനയിച്ചത്. മികച്ച ചിത്രങ്ങളും വിജയ സിനിമകൾ ആയിരുന്നു. നായികയാക്കാനുള്ള കഴിവും സൗന്ദര്യവും മയൂരിക്ക് ഉണ്ടായിരുന്നു. എങ്കിലും അത്തരം അവസരങ്ങൾ അവരിലേക്ക് അധികം എത്തിയില്ല.
ഇത് മയൂരിയിൽ നിരാശ ഉണ്ടാക്കിയിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ മരണത്തിന്റെ കാരണം എന്താണെന്ന് ചോദ്യത്തിന് മാത്രം ഉത്തരമില്ലാതെ തുടരുന്നു. സിനിമയും ജീവിതവും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മയൂരി എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പ്രശസ്തിയും അംഗീകാരങ്ങളും അല്ല അഭിനയത്തിലൂടെ ലഭിക്കുന്ന മനസ്സിന്റെ സംതൃപ്തി മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് മയൂരി തന്നെ പറഞ്ഞിട്ടുണ്ട്.
അങ്ങനെ ജീവിതത്തെയും സിനിമയും സ്നേഹിച്ച ഒരാൾ എങ്ങനെയാണ് പെട്ടെന്ന് ജീവിതത്തെ വെറുക്കുന്നത്. അതും ഇത്ര ചെറിയ പ്രായത്തിൽ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. അതേസമയം വ്യക്തി ജീവിതവും സിനിമ ജീവിതവും ഒരുമിച്ചു കൊണ്ടു പോകാൻ പ്രത്യേകം വൈഭവം വേണം. ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നുവെന്ന് അടുത്ത സുഹൃത്തും നടിയുമായ സംഗീത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരുപക്ഷേ അതായിരിക്കും ആ മരണത്തിന്റെ കാരണമെന്നാണ് ചിലർ വ്യാഖ്യാനിക്കുന്നത്.